Wednesday, February 24, 2016

ചിലന്തി

ചിലന്തി 


അടച്ചിട്ട മുറിയുടെ ഇരുളിൽ അതാ 
വീടൊരുക്കുന്നു ഒരു ചിലന്തി
വെളുത്ത നൂലുകൾ കോർത്തു കൊണ്ട്
ചിലന്തി തൻ വല നെയ്യുന്നു

പശിയുടെ ശബ്ദം വയറിലും പിന്നെ
നെഞ്ചിലുമായി മുറവിളി കൂട്ടവേ 
പ്രതീക്ഷയുടെ ഇത്തിരി വെട്ടമോടെ
ഇരയ്ക്കായി കാത്തിരിക്കുന്നു ആ ചിലന്തി..

ആരും വെറുക്കുന്ന  രൂപം
ആരും തൊടാനറയ്ക്കുന്ന ദേഹം 
എങ്കിലും തന്റെ വിഷത്തെ ഭയക്കുന്നു
മാനവർ പോലും..

കൂട്ടിനോ ആരുമില്ല..
കൂട്ട് കൂടാൻ നേരമില്ല..
മെയ്യും മനസ്സും കാത്തിരിക്കുന്നത് ഒന്നേ ഒന്ന്..
തൻറെ ഇരയെ മാത്രം..




Wednesday, February 17, 2016

അസ്തമയം

അസ്തമയം 


മരണത്തെപ്പറ്റി ഓർക്കാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ജീവിതത്തോടുള്ള വെറുപ്പോ സ്നേഹം നടിച്ചു വഞ്ചിച്ചവരോടുള്ള പകയോ ഒന്നുമല്ല അതിനു കാരണം. സമൂഹത്തിലെ ഒറ്റപ്പെടലിൻറെ ശ്വാസംമുട്ടൽ  സഹിക്കാനാകാത്ത ഒരവസ്ഥ..അതിനെക്കാളുപരി എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാവുന്ന ഒരതിഥിയാണ് മരണം എന്ന തിരിച്ചറിവും..ഉദയസൂര്യനേക്കാൾ അവൾക്കു പ്രിയം അസ്തമയസൂര്യനോടായിരുന്നു..തൻറെ ജീവിതത്തിൽ ഇനി ഒരു ഉദയം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്..അതെ..ഒരു ലോകത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണമാണ്..ആരെയും പഴിക്കാനില്ല. ആരും എല്പ്പിച്ച ആഘാതമല്ല. സ്വയം ചോദിച്ചു വാങ്ങിയതാണ്. എല്ലാവർക്കും ഒരു വിധിയുണ്ട്. തൻറെ വിധി ഇതായിരിക്കും എന്ന് മനസ്സിനെ സദാ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു..
കടൽത്തീരത്ത്കാറ്റ് വീശുന്നുണ്ടായിരുന്നു..മനസിനും ശരീരത്തിനും കുളിർമയേകുന്ന സുഖമുള്ള ഒരു കാറ്റ്.. കാറ്റിലെവിടെയോ വരികൾ മറന്നു തുടങ്ങിയ പാട്ട് കേൾക്കുന്നുണ്ടായിരുന്നു. അതെങ്ങോ അവളെ കൂട്ടികൊണ്ട് പോകുന്നു..

അലങ്കാരങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഒരു രാവ്‌..ഒരുപക്ഷ എതൊരു സ്ത്രീയുടെയും ജീവിതത്തിലെ മനോഹരമായ രാവായിരിക്കാം അത്..വിവാഹത്തലേന്നു. ബന്ധുക്കളും നാട്ടുകാരും അങ്ങനെ പ്രിയപ്പെട്ട എല്ലാവര്ക്കൊപ്പം ഏറ്റവും സന്തോഷത്തോടെയും; എന്നാൽ വിവാഹജീവിതത്തെ കുറിച്ച് അല്പം ആശങ്കയോടെയും ചിലവിടുന്ന നിമിഷങ്ങൾ..എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം അത് ഭീതിയും കുറ്റബോധവും നിറഞ്ഞ ഒന്നായിരുന്നു..അവൾ ഓർത്തു..വേദനയോടെ..
ആരാധനയും സൗഹൃദവും പ്രണയവും പിന്നീട് കാമം എന്ന വികാരത്തിന് വഴി മാറിയപ്പോൾ നഷ്ടപ്പെട്ടത് പലതും വീണ്ടെടുക്കാൻ പറ്റാത്തതായിരുന്നു..അവൾ കണ്ട ആത്മാർഥതയും നന്മയും  വെറും ചതിക്കുഴികൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ് മനസ്സിനെ പിടിച്ചുലച്ചു. വിഭ്രാന്തിയുടെ കാണാക്കയത്തിലേക്ക് തെന്നി വീഴാനൊരുങ്ങിയ മനസ്സിനെ താങ്ങി നിർത്തിയത് ഉറ്റവർ തന്ന ധൈര്യവും ആത്മവിശ്വാസവുമാണ്. അങ്ങനെയാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിർന്നതും..
അങ്ങനെ ഒരു ഭാര്യയായി..പിന്നീട് അമ്മയും. സന്തോഷത്തിൻറെ നല്ല ദിനങ്ങൾക്ക്എപ്പോഴും ആയുസ്സ് കുറവായിരിക്കുമല്ലോ. പ്രവാസിയായ ഭർത്താവിനു പറ്റിയൊരു കയ്യബദ്ധം. അതിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ സ്വപ്നമായിരുന്നു..അറിഞ്ഞു കൊണ്ടല്ലെങ്കിലും തൻറെ  ഭർത്താവ് ഇല്ലാതാക്കിയ മനുഷ്യന്റെ കുടുംബത്തിനു മുൻപിൽ അവൾ കൈ നീട്ടി. യാചനകൾക്കൊടുവിൽ വലിയൊരു തുക നല്കാമെന്ന ഉടമ്പടി  കരാറിൽ ഒപ്പ് വെക്കേണ്ടി വന്നു..ചിറകു മുളക്കാത്ത കുരുന്നുകളെയും കൊണ്ട് പലരുടെയും മുൻപിൽ കൈ നീട്ടി..പക്ഷെ നിസ്സഹായായ ഒരു സ്ത്രീയ്ക്ക് മുൻപിൽ വാതിലുകൾ ഒന്നൊന്നായി കൊട്ടിയടഞ്ഞു. പ്രതീക്ഷയുടെ ഇത്തിരി വെട്ടം അപ്പോഴും അണയാതെ നെഞ്ചിൽ കത്തിയെരിഞ്ഞ്‌ കൊണ്ടേയിരുന്നു. വിശപ്പിന്റെ അസ്വസ്ഥമായ വിളിക്ക് മുൻപിൽ അലറി വിളിച്ചു കരയുന്ന കുരുന്നകളെ അവൾ കണ്ടു. ഒപ്പം ഏതോ ഒരു നാട്ടിൽ ഇരുമ്പഴികൾക്കുള്ളിൽ വിങ്ങുന്ന മുഖമോടെ ഇരിക്കുന്ന തൻറെ പ്രിയപ്പെട്ടവനെയും. ഇടിയും മഴയും ഭൂമിയിലേക്കിറങ്ങി വന്ന ഭീതിയുളവാക്കുന്ന രാത്രികളിൽ തൻറെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു പ്രാർഥനയോടെ ഇരുന്ന നാളുകളിൽ വാതിൽക്കൽ മുട്ടിയ പല കൈകളെയും വിളിച്ച ശബ്ധങ്ങളെയും അവൾ അവഗണിച്ചു.. പിന്നീട് എപ്പോഴോ..ഗതികേടിന്റെ ശപിക്കപ്പെട്ട നിമിഷങ്ങളിൽ പലരുടെയും ആഗ്രഹങ്ങൾ തീർക്കുവാനുള്ള ഒരു യന്ത്രമായി മാറി കൊണ്ടിരുന്നു. വിശപ്പ്‌ മാറിയ കുരുന്നുകളുടെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കം കണ്ടപ്പോൾ..പ്രിയപ്പെട്ടവനെ തിരിച്ചു കൊണ്ട് വരാമെന്ന പലരുടെയും വാഗ്ദാനങ്ങൾ കേട്ടപ്പോൾ തെറ്റിനെ തെറ്റുകൾ കൊണ്ട് മൂടിക്കൊണ്ടിരുന്നു. പലപ്പോഴും കുറ്റബോധം മനസ്സിനെ വേട്ടയാടിയപ്പോഴും പ്രതീക്ഷയുടെ നെരിപ്പോട് ഒരു കണ്ണുകളിൽ കാണാമായിരുന്നു..എണ്ണാവുന്ന വർഷങ്ങൾക്കൊടുവിൽ കാത്തിരുന്ന പലരും തിരിച്ചു വന്നപ്പോൾ കൊണ്ട് വന്നത് നന്ദിവാക്കോ സ്നേഹപ്രകടനമോ അല്ല. കുത്തുവാക്കുകളും ആക്രോശങ്ങളും നിറഞ്ഞ മറ്റൊരു ജീവിതമായിരുന്നു തിരികെ കിട്ടിയത്. ചെയ്തതൊക്കെയും തെറ്റുകൾ ആയിരുന്നു..പക്ഷെ തെറ്റുകൾ വലിയൊരു ശരിയിലേക്കുള്ള മാർഗങ്ങൾ ആയിരുന്നെന്നു മാത്രം..മുള്ളുകൾ നിറഞ്ഞ ചോര പൊടിയുന്ന മാർഗങ്ങൾ.

ഒടുവിലിതാ ചെയ്തികൾക്കെല്ലാം പാരിതോഷികമായി കിട്ടിയതോ മാറാരോഗവും. സമൂഹം ഒരിക്കലും ഒരു എയിഡ്സ് രോഗിയെ അംഗീകരിക്കില്ല. അവള്ടെ സാമിപ്യത്തെ പോലും അവർ ഭയപ്പെടുന്നു. ശ്വാസത്തിലൂടെയും സ്പർശനതിലൂടെയും പകരുന്ന രോഗമല്ലെന്ന് തിരിച്ചറിഞ്ഞാൽ കൂടിയും പാപം ചെയ്തവൾ എന്ന് മുദ്രകുത്തപ്പെടുന്നു. ജന്മം നല്കിയ മക്കളെ വാരിയെടുത്ത് ഉമ്മ വെയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. തന്റെ മുഖം കാണുന്നത് പോലും പലര്ക്കും അരോചകമാകുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ ദിശയറിയാതെ പറക്കുന്ന ഒരു പട്ടം പോലെയാണ് താനെന്നു അവൾക്കു തോന്നി.
കടൽത്തീരത്ത്കടല വില്ക്കുന്ന പയ്യന്റെ സ്വരമാണ് ഓർമകളിൽ നിന്നും ഉണർത്തിയത്. കുട്ടിയുടെ കണ്ണുകളിൽ തന്റെ മക്കളുടെ ചിത്രമാണ് തെളിഞ്ഞത്..കടല നൽകുമ്പോൾ നിഷ്കളങ്കമായി അവനൊന്നു ചിരിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ആത്മാർതമായൊരു പുഞ്ചിരി കാണുന്നത്. അവൾ മെല്ലെ നടന്നു.. ഉറ്റവരുടെ ശകാരങ്ങളും നാട്ടുകാരുടെ പരിഹാസങ്ങളും കുഞ്ഞുങ്ങളുടെ നിലവിളിയുമെല്ലാം കാതിൽ പെരുമ്പറ ശബ്ദം പോലെ  മുഴങ്ങുന്നു. ലോകത്ത് ആര്ക്കും നിർവചിക്കാനാകാത്ത ഒന്നാണ് മനുഷ്യമനസ്സ്. ചിലപ്പോൾ അത് നമ്മെ ആശ്വസിപ്പിക്കാനെന്ന പോലെ അടുത്ത് വരും..എന്നിട്ട് തൊട്ടടുത്ത്നിന്ന് കൈ കൊട്ടി ചിരിക്കും.ഒരുപക്ഷെ ക്രൂരമായി വേദനിപ്പിക്കും.


സൂര്യൻ അതാ അസ്തമിക്കാനൊരുങ്ങുന്നു. അസ്തമയത്തിന്റെ ചുവപ്പ് നിറത്തിന് കൂടുതൽ സൗന്ദര്യം അവൾക്കു തോന്നി. കടലിലേക്ക്താഴുന്ന സൂര്യനോടൊപ്പം അവളുടെ മനസ്സും ഏതോ ചിന്തയുടെ ഗർത്തത്തിലേക്ക് ആഴ്ന്നു പോയി..

Sunday, February 14, 2016

വൃദ്ധൻ

വൃദ്ധൻ

വെളിച്ചം കുറവുള്ള  ആ മുറിയുടെ കോണിൽ ഇട്ടിരിക്കുന്ന കസേരയിൽ കൂനി കൂടിയിരിക്കുകയായിരുന്നു  വൃദ്ധൻ..നാളുകളായി ഷേവ് ചെയ്യാത്ത, നീണ്ടു വളര്ന്ന മീശയും താടിയും ദേഹത്തെ നരച്ച രോമാവുമെല്ലാം ചേർന്ന് വല്ലാത്തൊരു രൂപമായിരുന്നു അയാൾക്ക്‌..കസേരയുടെ നേരെയുള്ള സ്റ്റീൽ കൊണ്ടുള്ള അലമാരയുടെ കണ്ണാടിയിലേക്ക് അയാള് മെല്ലെ തന്റെ മുഖമൊന്നുയർത്തി നോക്കി..നിസ്സഹായതയും ദയ്ന്യതയും നിറഞ്ഞ കണ്ണുകളിലെ കണ്ണീർ മറ്റാരെങ്കിലും കാണുമോ എന്ന ഭയത്താൽ അയാൾ വേഗം തൻറെ തോളിലെ മുഷിഞ്ഞ തോർതിനാൽ തുടച്ചു മാറ്റി..

ഒരിക്കൽ കൂടി ആ കണ്ണാടിയിലേക്ക് നോക്കാൻ അയാൾക്ക്‌ തോന്നി..അതിൽ പിന്നീട് പ്രതിഫലിച്ചത് മറ്റു ചില കാഴ്ചകൾ ആയിരുന്നു..ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ കൊതിക്കുന്ന മനോഹരങ്ങളായ ചില കാഴ്ചകൾ..കറുത്ത തലമുടിയുള്ള  പാൻറും ഷർട്ടും ധരിച്ചുള്ള തൻറെ ആ പഴയ രൂപത്തെ കണ്ടപ്പോൾ അയാൾക്ക്‌ ഒരുപാടു സന്തോഷം തോന്നി..കൂടെ ചുവപ്പും മഞ്ഞയും സാരീ ധരിച്ച തൻറെ പ്രിയതമയും..വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങളെ ആയിട്ടുണ്ടായുള്ളൂ..സൈക്കിൾ ന്റെ പുറകിൽ തൻറെ പ്രിയപ്പെട്ടവളെ ഇരുത്തി കൊണ്ടുള്ള യാത്രകളും സിനിമ കൊട്ടകയിലിരുന്നു ആർത്തു വിളിച്ചു സിനിമ ആസ്വദിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു..
ഒരുപാട് അംഗങ്ങളുള്ള വലിയൊരു കുടുംബമായിരുന്നു അയാളുടേത്..കാരണവന്മാർക്ക് വെച്ച് വിളമ്പിയും വീട്ടിലെ ബാക്കിയുള്ളവരെ പരിപാലിച്ചും ദിവസങ്ങൾ മുന്നോട്ടു പോയി..പലചരക്കു കടയിലെ വരുമാനം കൊണ്ട് കുടുംബത്തെ പോറ്റിയിരുന്ന അയാൾ എന്നും വൈകീട്ട് വരുമ്പോൾ മടിത്തട്ടിൽ ആരും കാണാതെ പലഹാരങ്ങൾ പൊതിഞ്ഞു കൊണ്ട് വന്നിരുന്നു..തന്റെ പ്രിയതമയ്ക്ക് കൊടുക്കാൻ..അങ്ങനെ സന്തോഷകരമായ ജീവിതനൗകയിൽ തുഴഞ്ഞു നീങ്ങുന്നതിനിടയിൽ സ്വന്തമായൊരു കൊച്ചു വീടായി..മക്കളായി..അവർ വളര്ന്നു..പഠിച്ചു..വിവാഹം ചെയ്തു..അവര്ക്കും മക്കളായി..എല്ലാം കണ്ടു അയാൾ ആസ്വദിച്ചു..ഒപ്പം തന്റെ ജീവിതത്തിലെ എല്ലാ കടമകളും നിർവഹിച ആത്മ സംതൃപ്തിയോടെ...

പിന്നീടു നിനച്ചിരിക്കാത്ത ഒരു വേളയിൽ തന്റെ പ്രിയതമയെ നഷ്ടപെട്ടു..അയാളുടെ ജീവിതത്തിലെ ഒരു പക്ഷെ ഏറ്റവും വലിയ ദുരന്തം അതായിരുന്നിരിക്കണം..പക്ഷെ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ എന്ന പോലെ മെല്ലെ അതും അയാൾ മറന്നു തുടങ്ങി..മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബം അയാൾക്കൊപ്പം നിന്ന്..കുടുംബമെന്ന ആൽമരത്തിനു കീഴെ ശുദ്ധവായു ശ്വസിച്ചു അയാൾ കഴിഞ്ഞു.പിന്നീടെപ്പോഴാണ്  വിഭ്രാന്തമായ കാഴ്ചകൾ കാണാൻ തുടങ്ങിയത്..?? കേൾക്കുന്നതെല്ലാം അപസ്വരങ്ങളായി മാത്രം തോന്നിത്തുടങ്ങിയത് ..ഓർമയില്ല..അയാള്ക്കൊന്നും ഓർമ കിട്ടുന്നില്ല..എന്തൊക്കെയോ ചില മിന്നായങ്ങൾ മാത്രം..അതിൽ അയാൾ തന്റെ മക്കളുടെ ആക്രോശങ്ങൾ കണ്ടു..മരുമക്കളുടെ പരിഹാസങ്ങൾ കണ്ടു..പേരക്കുട്ടികളുടെ ചുളിഞ്ഞ നെറ്റികൾ കണ്ടു..പിന്നീടു ഓർമ മാഞ്ഞു...

ഇന്ന് വൃദ്ധൻ ഒരു ബാധ്യതയാണ്..എല്ലാവര്ക്കും..ഇന്നോ നാളെയോ വൃദ്ധ സദനത്തിലേക്ക് പോകേണ്ടി വരുമോയെന്ന ഭീതി അയാളെ ഉറക്കത്തിൽ പോലും അലട്ടുന്നുണ്ടാവണം..മരുന്നും മൂത്രവും മണക്കുന്ന ജനാലകൾ തുറക്കാത്ത ആ മുറി മാത്രമാണ് അയാൾക്ക്‌ ഇന്ന് സ്വന്തം..ആ മുറിയുടെ ഇത്തിരി വെട്ടത്തിൽ ഇനി മരണത്തെ മാത്രമേ അയാൾ കാത്തിരിക്കുന്നുള്ളൂ..മരുന്നുകൾ അയാളുടെ കണ്ണുകളിൽ മയക്കം സൃഷ്ട്ടിച്ചു തുടങ്ങിയിരിക്കുന്നു..കണ്ണുകൾ മെല്ലെ അടച്ചു വൃദ്ധൻ നിദ്രയുടെ മാന്ത്രിക ലോകത്തേക്ക് പിന്നെയും കടന്നു..സ്വപ്നങ്ങളിലൂടെ തൻറെ പഴയ ലോകത്തേക്ക് ഓടി ചെല്ലാനുള്ള വെമ്പലോടെ.....

NB: ഇതൊരു ചെറു കഥയല്ല..മറിച്ച് ഒരു ജീവിതാനുഭവം ആണ്..നമുക്ക് ചുറ്റുമുള്ള ലോകത്ത് പലരും വാർധക്യത്തിന്റെ ഏകാന്തത അനുഭവിച്ചു ജീവിക്കുന്നവരുണ്ട്..അവരുടെ ജീവിതതാളുകളിൽ നിന്നും ചീന്തിയെടുത്ത ചെറിയ ഒരേട്‌ മാത്രം..


നീ


നീ.....



നിന്നിലേക്കുള്ള അകലം അനന്തമാകുന്നുവോ അതോ-
ഞാൻ തേടുന്ന നീയെന്ന സത്യമൊരു പൊയ്മുഖം മാത്രമോ??
ആ മിഴികളിൽ ഞാൻ കണ്ട ഓരോ ഋതുവിലും
സൂനങ്ങൾക്ക് പല വർണമായിരുന്നോ??അതോ-
വീണ്ടുമൊരു കണ്കെട്ട് കളിയുടെ തുടർകഥയായിരുന്നോ...

സ്വപ്‌നങ്ങൾ തൻ ചിറകിലേറി
ഒരു പക്ഷിയെപ്പോൽ ഉയരങ്ങൾ താണ്ടി
ഇണയായി നീയുമെൻ കൂടെ
ചേർന്ന് പറന്നിരുന്നു...

പുതുമഴ ജീവനേകിയാ തളിരുകൾ ഭക്ഷിച്ചു
ഒരു കൊച്ചു ശാഖയിൽ ചിറകുരുമ്മിയിരുന്നു നാം
എന്നിലെ നിന്നെ ഞാൻ അറിഞ്ഞതും
നീ പറഞ്ഞതും എല്ലാം ഒന്നായിരുന്നു..

കാറ്റും മഴയും മഞ്ഞുമെല്ലാം
നിന്റെ ചിറകിനടിയിൽ  ഞാനറിഞ്ഞില്ല
ഇരു ദേഹവും ഒരു ദേഹിയും മാത്രമായി
പിന്നെയും നമ്മൾ കഴിഞ്ഞു പോയി..

ഒടുവിൽ മഴ മാറി...
കാറ്റും മഞ്ഞും എങ്ങോ പൊയ്പോയി..
വെയിൽ വന്നു..ഞാൻ ഉണർന്നു..
കണ്ടില്ല നിന്നെ ഞാനെങ്ങും..

മധുരമാം ഓർമ്മകൾ തൻ
പേമാരിയായി നീയെന്നിൽ പെയ്തിറങ്ങവേ
കണ്ടു ഞാൻ..ഉയരങ്ങളിലേക്ക് പറന്നകലുന്ന നിന്നെ..
പുതിയ ചിറകുകൾ വീശി പാറുന്ന നിന്നെ..

എൻറെ നിശബ്ദത..അതൊരു പ്രതിഷേധമല്ല..
എൻറെ തീരാ നൊമ്പരവുമല്ല..
കാലം എന്നോ എപ്പോഴോ മായ്ക്കുവാൻ പോകുന്ന
പുസ്തകതാളിലെ ഒരു വാക്ക് മാത്രം..

ആ വാക്കിന്റെ പൊരുൾ എൻറെ പ്രണയമാകുമ്പോൾ
ആ പൊരുൾ തീർത്ത നീയെന്ന സത്യവും മായ്ക്കപെടുന്നു..
നിന്റെ അധരങ്ങൾ എന്നിലെകിയ ശതകോടി ചുംബനങ്ങൾ
അതോടൊപ്പം മായുന്നു..എന്നെന്നേക്കുമായി...