Thursday, March 21, 2013

പ്രവാസി


പ്രവാസി



മരുഭൂവിലെ മണൽ കാറ്റിലും സുഗന്ധ ശകലങ്ങൾ തേടുന്നവൻ
ഒരു മരുപ്പച്ചക്കായ് എപ്പോഴെങ്കിലുമൊക്കെ കൊതിക്കുന്നവൻ
മോഹങ്ങൾ പട്ടടയായി എരിഞ്ഞു തീരുമ്പോഴും
ജീവിതം എന്ന സത്യത്തിനു   മുൻപിൽ
കരുത്താർജ്ജിച്ചു പട വെട്ടുന്നവൻ...

വിയർപ്പ്പിൽ കുതിർന്ന റൊട്ടി കഷ്ണം
അതൊരു ദയവാണോ?
അതൊരു പക്ഷെ അവന്റെ ത്യാഗത്തിന്റെ പ്രതിഫലമാകാം
അല്ലെങ്കിൽ ജീവിതം അവനു സമ്മാനിച്ച..കയ്പുനീരിന്റെ..
അനന്തര ഫലമാകാം
അതുമല്ലെങ്കിൽ..
ശ്വാസം  നിലനിർത്താൻ ദൈവം നല്കിയ
അവസാന മാർഗമാകാം..

അനേകം പേർക്ക് ശീതവായുവേകാൻ
ഈ തണല്മരതിനെ കഴിയൂ...
ശാഖകൾ
ഇലകൾ
പൂക്കൾ
കായ്കൾ
ഇതെല്ലാം ഇതിനെ ഉള്ളൂ...

അവൻ നോക്കുന്നു...
മണൽ പരപ്പുകളിലേക്ക്..
പതിനൊന്നാം നിലയ്ക്ക് മുകളില നിന്നും..


അവിടെ സ്വർണം പൂശിയ സൌധമുണ്ട്
തേനും തിനയും നിറച്ച വെള്ളി തളികയുണ്ട്
പരിചരിക്കുവാൻ നിറയെ ആളുകളുണ്ട്
നിദ്രയിലലിയാനയ് പട്ടു കിടക്കയുണ്ട്

മുറിയിലെ പഴയ കണ്ണാടി
അവൻ അതിലേക്കു നോക്കി..
അതിൽ തെളിഞ്ഞ രൂപത്തെ നോക്കി
അതിലവൻ തന്റെ വിളറിയ വദനം കണ്ടു
കുഴിഞ്ഞ മിഴികൾ കണ്ടു
വളഞ്ഞ ഗാത്രത്തെ കണ്ടു

മതി..
ഈ ജന്മം എനിക്ക് തന്ന സമ്മാനം
സംതൃപ്തിയുടെ നിറവിൽ അവൻ സ്തബ്ധനായ്
"കളവാണ്..ഈ കണ്ണാടി വലിയൊരു കളവാണ്
ഇതിൽ മിഥ്യ മാത്രം..സത്യമില്ല.."

വെറുതെ എന്നറിഞ്ഞിട്ടും
സ്വയം പഴിക്കാതെ
ആരെയും പഴിക്കാതെ
അവൻ ആ മുകുരത്തിലെ പ്രതിഫലനത്തെ മാത്രം
പഴിച്ചു...ശപിച്ചു.....



 













മഴ


മഴ 



  മഴയെ ഞാൻ കാത്തിരിക്കുന്നില്ല....
കാരണം അതെന്റെ തോരാ അശ്രുകങ്ങൾ മാത്രമാണ്..
അന്ന്.. പുല്ക്കൊടികളെ ആശ്ലേഷിച്ചു മഴ കടന്നു പോയ്‌..
മണ്ണിൽ പുതുമ വിതച്ചു പിന്നെയും കടന്നു പോയ്‌

പക്ഷെ
നനവാർന്ന സന്ധ്യയിൽ
മിഴികൾ ആകാശത്തേക്ക് നട്ടിരുന്ന
എന്നെ മാത്രം അവൾ കണ്ടില്ല
അതോ കാണാത്തതായി നടിച്ചതോ?

മഴക്കായി കൊതിച്ചൊരു ബാല്യം
അവൾ തൻ സ്നേഹ സാന്ത്വനത്തിനായ് വെമ്പിയ കൗമാരം
ആര്ദ്രതയുടെ നിറവിൽ ആനന്ദം നിറഞ്ഞ ആ നല്ല നിമിഷങ്ങൾ..
അത് മാത്രമേ അവൾ എനിക്കായ് നല്കിയിട്ടുള്ളൂ
ബാക്കിയെല്ലാം ഞാൻ എന്നോ കണ്ട ദിവാസ്വപ്നത്തിലെ ചീളുകൾ

ഇന്ന്...
ഇവിടെ പെയ്ത മഴയെ ഞാൻ അറിയില്ല
അവൾ എന്റേതല്ല
ആ സ്വരം എനിക്ക് പരിചിതമല്ല
ആ ഗന്ധം എന്നെ ശ്വാസം മുട്ടിക്കുന്നു..
അല്ല..ഇതല്ല..
അന്ന് ഞാൻ കാത്തിരുന്ന മഴ ഇതല്ല...
ഈ മഴയെ ഇനി ഞാൻ കാത്തിരിക്കുകയില്ല...